Kerala
കൊച്ചി: പെരുമ്പാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ അവ്യക്തത തുടരുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം എന്ന ബാനര്‍ അടക്കമായാണ് കുറുപ്പുംപടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
പെരുമ്പാവൂരിലെ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമാരും സഹഭാരവാദികളും ജനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ സീറ്റ് എല്‍ദോസിന് തന്നെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
15 വര്‍ഷക്കാലം എല്‍ഡിഎഫ് ഭരിച്ചിരുന്ന മണ്ഡലത്തെ തിരിച്ചു പിടിച്ചത് എല്‍ദോസ് ആണ്. തുടര്‍ച്ചയായി രണ്ടു ടേമില്‍ ഭരിച്ച്, പെരുമ്പാവൂരിനെ പെരുമ്പാവൂരാക്കി മാറ്റിയ ജനകീയനായ നേതാവ് എല്‍ദോസ് കുന്നപ്പിള്ളിക്ക് തന്നെ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കണമെന്നാണ് പെരുമ്പാവൂരിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യം.
കേന്ദ്ര നേതൃത്വം ഈ വികാരം മനസിലാക്കി കുന്നപ്പിള്ളിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനെ സ്ഥാനാര്‍ഥിയാക്കും എന്ന വിവരമാണ് ലഭിക്കുന്നത്.
സീറ്റ് ഉറപ്പിക്കാനായി കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിച്ചാല്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് തന്നെ കൈവിടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ലൈംഗികാതിക്രമ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിക്കാന്‍ കാരണമായത്.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന ആത്മവിശ്വാസത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി. തന്റെ പിന്നില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായത് ശ്രദ്ധിച്ചില്ല. ഇപ്പോള്‍ താന്‍ സെയ്ഫ് ആണ്. പ്രതിസന്ധിയില്ല. സീറ്റ് തന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരുമെന്നും എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാര്‍ഥിത്വം ലഭ്യമാകും എന്നാണ് പ്രതീക്ഷ. എനിക്ക് പെരുമ്പാവൂര്‍ ജയിക്കാന്‍ പറ്റും. പത്തു വര്‍ഷം കൊണ്ട് പെരുമ്പാവൂരിലെ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡല്‍ഹിക്ക് പോയി ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. അവിടെ ജയിക്കാന്‍ പറ്റുന്ന സാഹചര്യം കൂടുതലാണ്. അത് നഷ്ടപ്പെടുത്തി കളയരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഒരു വര്‍ഷം മുമ്പേ പ്രചാരണം ആരംഭിച്ചതാണ്. 15000 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആളുകളുടെ പ്രശ്നം പരിഹരിച്ചു.
നമ്മള് രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ മലയിടിഞ്ഞു വീണാല്‍ എന്ത് സംഭവിക്കും. രക്ഷപ്പെടാന്‍ സാധ്യതയുണ്ടോ എന്ന് നോക്കില്ല. അത്തരമൊരു വലിയ ഉരുള്‍പൊട്ടി എന്റെ പിന്നാലെ വന്നത് ഞാന്‍ കണ്ടില്ല. ഞാന്‍ ഇപ്പോള്‍ സെയ്ഫ് ആണ്. എനിക്കൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. കേന്ദ്ര നേതൃത്വം എന്നെ കൈവിടില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ പേര് ഉണ്ടാകണം എന്നാണ് പെരുമ്പാവൂരില്‍ എല്ലാവരും ആഗ്രഹിക്കുന്നത്.
സീറ്റ് ഇല്ലെങ്കിലും കോണ്‍ഗ്രസിന് ഒപ്പമാണ്. എന്നും കോണ്‍ഗ്രസുകാരനായി തുടരും. പാര്‍ട്ടി എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ചെയ്യും എന്ന് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി. അതേസമയം, പെരുമ്പാവൂരില്‍ മനോജ് മൂത്തേടന് ആകും സ്ഥാനാര്‍ഥി. സീറ്റ് ഉറപ്പിക്കാനായി എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. എല്‍ദോസിനായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്.
എന്നാല്‍ എല്‍ദോസിന്റെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: പെരുമ്പാവൂർ സീറ്റിൽ എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. കുന്നപ്പള്ളിക്കെതിരായ പീഡനക്കേസ് 26ന് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അത് പാർട്ടിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന് ഒരു വിഭാഗം പറയുന്നു.
അതിനിടെ എൽദോസ് ഇന്ന് ഡൽഹിയിൽ എത്തും. കേസിൽ തന്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സംസ്ഥാന നേതൃത്വം എൽദോസിന് മത്സരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പാർട്ടിയുടെ അന്തിമ പട്ടികയിൽ ഇടം പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
എൽദോസിന് സീറ്റ് നൽകണമെന്ന് രമേശ് ചെന്നിത്തല ഉറച്ചു നിൽക്കുകയാണ്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും എൽദോസ് പറഞ്ഞു.
സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എൽദോസ് കുന്നപ്പിള്ളിയുടെ വീട്ടിലെത്തി യോഗം ചേർന്നു. അതേസമയം ദീപ്തി മേരി വർഗീസിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Kerala
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വം കൈവിടില്ലെന്ന വിശ്വാസത്തിലാണ് താന്‍ എന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരില്‍ സീറ്റ് നല്കുകയാണെങ്കില് കുറഞ്ഞത് 15,000 വോട്ടിന്റെ ലീഡിന് താന്‍ ജയിക്കുമെന്നും എൽദോസ് അവകാശപ്പെട്ടു.
പെരുമ്പാവൂരില്‍ 2500 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. നീതിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞത്.
കെസ്യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കടന്നു വന്ന പ്രവര്‍ത്തകനാണ് ഞാൻ. എംഎല്‍എ ആകുമെന്ന് വിചാരിച്ചല്ല ഞാന്‍ പാര്‍ട്ടിയിലേക്ക് വന്നത്. ഒരു പഞ്ചായത്ത് മെമ്പര്‍ ആകണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. എംഎല്‍എ വരെ ആകാനുള്ള ഭാഗ്യമുണ്ടായി. കഴിഞ്ഞ പത്തു വര്‍ഷമായി പെരുമ്പാവൂരിലെ ജനപ്രതിനിധി എന്ന നിലയില്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ പത്തു വര്‍ഷം കൊണ്ട് പെരുമ്പാവൂരില്‍ അസാധ്യമായ പല കാര്യങ്ങളും ചെയ്തു.
ബൈപ്പാസ് നിര്‍മാണം ആരംഭിച്ചു, റയോണ്‍സ് പ്രശ്നങ്ങള്‍ തീര്‍ത്തു, പാര്‍ക്ക് പണിതു, ആശുപത്രികള്‍ നവീകരിച്ചു അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. 2500 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഈയവസരത്തിലാണ് ഞാന്‍ വീണ്ടും മത്സരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞത്.
പെരുമ്പാവൂരിലെ മുന്‍സിപ്പല്‍ ചെയര്മാന്, ഏഴു പഞ്ചായത്ത് പ്രസിഡന്റുമാരും എന്നെയാണ് പിന്തുണച്ചത്. ഭൂരിപക്ഷം പ്രവര്‍ത്തകരും ഞാന്‍ വീണ്ടും മത്സരിക്കണം എന്നാണ് ആവശ്യപ്പെട്ടത്.
ഏറ്റവും ചുരുങ്ങിയത് 15000 വോട്ടിന് എനിക്ക് ജയിക്കാന്‍ കഴിയും. സുഖമില്ലാതിരുന്നിട്ടും ഇന്നലെ 135 വീടുകള്‍ സന്ദര്‍ശിച്ചു. 15000 ഭവനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കയറിയിറങ്ങി. പെരുമ്പാവൂരിലെ മുന്‍സിപാലിറ്റി, ഏഴു പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സീറ്റുകള്‍ എല്ലാം ഞങ്ങള്‍ പിടിച്ചു. അന്നും എനിക്ക് കേസ് ഉണ്ടായിരുന്നില്ലേ. 2016ല്‍ എനിക്ക് 7500 വോട്ടിന്റെ ലീഡ് ഉണ്ട്.
നേതൃത്വം എനിക്ക് ഒരു അവസരം കൂടി തരുമെന്നാണ് വിശ്വസം. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ എനിക്കുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ ഫയലും നല്‍കിയിട്ടുണ്ട്. അത് പരിശോധിക്കാം. നീതിക്ക് വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ലെന്നും എൽദോസ് പറഞ്ഞു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. ലൈംഗികാതിക്രമ കേസ് കോടതി പരിഗണനയിലുള്ളതാണ് സ്ഥാനാര്‍ഥി ആകുന്നതില്‍ തടസമായത്. എല്‍ദോസിന് പകരം പെരുമ്പാവൂരില്‍ ഉല്ലാസ് തോമസിനെയും മനോജ് മൂത്തേടത്തിനെയുമാണ് പരിഗണിക്കുന്നത്.
പെരുമ്പാവൂരില്‍ രണ്ടു തവണ വിജയിച്ച സ്ഥാനാര്‍ഥിയാണ് എല്‍ദോസ് കുന്നപ്പിള്ളി. ഏറെ ജനകീയനായ സ്ഥാനാര്‍ഥി ആയിരുന്നു എല്‍ദോസ് കുന്നപ്പിള്ളിയെങ്കിലും ലൈംഗികാതിക്രമ കേസാണ് തിരിച്ചടിയത്.
സീറ്റ് ഉറപ്പിക്കാനായി എല്‍ദോസ് ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. അതിനാല്‍ തന്നെ മൂന്നാമതും താന്‍ മത്സരിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി തന്നെ ദീപിക ഓണ്‍ലൈനോട് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അവ്യക്തത തുടരുന്ന നിലവിലെ സാഹചര്യത്തില്‍ എല്‍ദോസ് പ്രതികരിച്ചിട്ടില്ല. തന്നെ പിന്തുണയ്ക്കണമെന്ന് മാധ്യമങ്ങളോടും എല്‍ദോസ് കുന്നപ്പിള്ളി അഭ്യര്‍ഥിച്ചിരുന്നു. പെരുമ്പാവൂരില്‍ തനിക്ക് വളരെ അനുകൂല സാഹചര്യമാണ്.
പത്തു വര്‍ഷമായി എംഎല്‍എയാണ്. നല്ല ലീഡില്‍ ജയിക്കാന്‍ പറ്റും. പെരുമ്പാവൂരിലെ ആളുകള്‍ പിന്തുണയ്ക്കും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും അനുകൂലമായ നിലപാടാണ് ലഭിച്ചത് എന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. മാത്രമല്ല സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ താന്‍ നടത്തിയ വികസനങ്ങളുടെ കണക്ക് എല്‍ദോസ് പുറത്തുവിട്ടിരുന്നു.
പത്തു വര്‍ഷം കൊണ്ട് 2500 കോടിയുടെ വികസനമാണ് നടത്തിയതെന്നും 15,000 വീടുകള്‍ സന്ദര്‍ശിച്ച് ഗ്രാമയാത്ര നടത്തിയെന്നും ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെ എല്‍ദോസ് കുന്നിപ്പിള്ളി പങ്കുവച്ചിരുന്നു. പെരുമ്പാവൂരില്‍ വലിയൊരു പ്രശ്നമായി മാറിയ ഭായ് കോളനി സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരിലെ ഭായ് കോളനി മയക്കുമരുന്ന് മുക്തമാക്കാനും അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഭായ് കോളനിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
മയക്കുമരുന്നിന്റെ വ്യാപനം അവിടെ കൂടുതലാണ്. ഞാന്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ അവിടെയുള്ളവരെല്ലാം അത് നേരത്തെ തന്നെ അടച്ചുപൂട്ടി പോയി. എല്ലാം അടച്ചിട്ടിരുന്നതിനാല്‍ കൃത്യമായി പരിശോധിക്കാനായില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും അവിടെ ലഹരി മുക്തമാക്കുകയും വേണമെന്നും എംഎല്‍എ വ്യക്തമാക്കി.
തൊട്ടടുത്ത പഞ്ചായത്തിലെ കുട്ടികള്‍ പറയുന്നുണ്ട് അവിടെ രാത്രികളില്‍ ആളുകൾ വരുന്നുണ്ട് എന്നൊക്കെ. അതിന്റെ അടിസ്ഥാനത്തില്‍ അവിടെ യുവാക്കള്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവിടേക്ക് അവര്‍ ചെല്ലുമ്പോള്‍ അനധികൃതമായി പ്രവേശിച്ചു എന്ന് പറഞ്ഞ് പോലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്.
ഇന്ന് കേരളത്തിന്റെ എല്ലാ ഭാഗത്തും മയക്കുമരുന്നും കഞ്ചാവും എംഡിഎംഎയും ഒക്കെ സുലഭമായി കിട്ടികൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ ഈ വിവരം ഞങ്ങള്‍ പലപ്പോഴായി പറഞ്ഞതാണ്. ഇതിനെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. എക്സൈസും പോലീസും മയക്കുമരുന്ന് വില്‍ക്കുന്നത് പിടിക്കുന്നുണ്ട്. കഞ്ചാവ് കേസില്‍ പിടിച്ചു കഴിഞ്ഞാലും അഞ്ചു മിനിറ്റിനുള്ളില്‍ അയാള്‍ ജാമ്യത്തില്‍ വരുന്ന അവസ്ഥയാണ്. കുറഞ്ഞ അളവില്‍ കഞ്ചാവും മയക്കുമരുന്നും കൈവശം വച്ചാല്‍ ജാമ്യം കിട്ടും എന്ന നിയമമുള്ളതു കൊണ്ട് അത് തുടരുകയാണ്.
ഭായ് കോളനി സ്ഥിതി ചെയ്യുന്നത് വാഴക്കുളം പഞ്ചായത്തിന്റെയും വെങ്ങോല പഞ്ചായത്തിന്റെയും മേഖലയില്‍ ആയാണ്. അവിടെ കെട്ടിടങ്ങള്‍ അനധികൃതമായി പണിത് രഹസ്യമായി ആളുകളെ താമസിപ്പിച്ചിരിക്കുകയാണ്. കക്കൂസ് മാലിന്യം പോലും അവിടെ പുറത്തേക്ക് തള്ളുന്ന അവസ്ഥയാണുള്ളത്. അനധികൃതമായി അറവുശാലയും അവിടെയുണ്ട്.
അവിടെ ഇനി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഞാനും ശ്രീനിജന് എംഎല്‍എയും കൂടി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അടിയന്തരമായി മീറ്റിംഗ് കൂടി മറ്റു നടപടികള്‍ കൈകൊള്ളും. ശനിയാഴ്ച താലൂക്ക് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ജില്ല ഓഫീസര്‍മാരും താലൂക്കിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും ഈ മീറ്റിംഗില്‍ പങ്കെടുക്കും. അവിടെ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള തീരുമാനം ശനിയാഴ്ച എടുക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
Kerala
കൊച്ചി: പെരുമ്പാവൂര്‍ കണ്ടംതറയിലെ ഭായ് കോളനി ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയെന്ന നാട്ടുകാരുടെ പരാതികള്‍ ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിരവധി ലഹരി ഉത്പന്നങ്ങള്‍ ഭായ് കോളനിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.
മറ്റ് സ്ഥലങ്ങളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ലഹരി തേടി ഭായ് കോളനിയില്‍ എത്താറുണ്ട്. അതേസമയം, മാലിന്യം കൊണ്ട് നിറഞ്ഞ ഇവിടം മാലിന്യമുക്തമാക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എ. മുക്താര്‍, ടി.എസ്. സുമയ്യ, വാഴക്കുളം വാര്‍ഡ് അംഗം കെ.എം. സെറീന എന്നിവരാണ് സംഘത്തിലുണ്ടായത്.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെ പൊതു തോടുകളിലേക്ക് തള്ളുന്നതും സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ അടിയന്തര നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.